കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ-വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളിൽ വീണ്ടും പര്യവേഷണം നടത്തും. കൊച്ചിയിലും കൊല്ലത്തും ഉൾപ്പെടെ സംസ്ഥാനത്ത് 19 ബ്ലോക്കുകളിലാണ് ക്രൂഡോയിൽ-വാതക സാന്നിധ്യം സംശയിക്കുന്നത്. ഇവിടങ്ങളിലാണ് പര്യവേഷണത്തിന് കളമൊരുങ്ങുന്നത്. മുമ്പും ഈ ബ്ലോക്കുകളിൽ പര്യവേഷണം നടന്നിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല.
അടുത്തിടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ കൊല്ലത്തെ എണ്ണക്കിണറിൽ പര്യവേഷണം നടത്തിയിരുന്നു. ഇതും പൂർത്തിയാക്കിയില്ല. കൊല്ലം മേഖലയിൽ പര്യവേഷണത്തിനുള്ള ടെൻഡർ നേടിയത് ഓയിൽ ഇന്ത്യയാണ്. കൊടുങ്ങല്ലൂരിന് സമീപവും അസംസ്‌കൃത എണ്ണയുടെ സാന്നിദ്ധ്യം സംശയിച്ചിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനിയായ ഒഎൻജിസി ഇവിടെ നേരത്തെ നടത്തിയിരുന്ന പര്യവേഷണം അവസാനിപ്പിച്ചു.
കേരള-കൊങ്കൺ മേഖലയിൽ ക്രൂഡോയിൽ-വാതക പര്യവേഷണത്തിനുള്ള ലേലത്തിൽ പങ്കാളിയാകുമെന്ന് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. പര്യവേഷണ ദൗത്യങ്ങൾ നടപ്പിലാക്കുന്നതിന് രണ്ട് മുതൽ മൂന്ന് വർഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. 20,000 മീറ്റർ വരെ ആഴത്തിലാകും പര്യവേഷണം നടക്കുക. ആഴക്കടലിൽ പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സ്ഥാപിച്ചാകും പര്യവേഷണം നടത്തുക.
ക്രൂഡോയിൽ-വാതക സാന്നിധ്യം ഉറപ്പിക്കാനാകുമോ എന്നത് സംബന്ധിച്ച പര്യവേഷണ നടപടികൾ ആദ്യ ഘട്ടത്തിൽ നടക്കും. കന്യാകുമാരി മേഖലകളിലും ഗൾഫ് ഓഫ് മാന്നാറിലും ഒഎൻജിസിയുടെ പര്യവേഷണം വൈകാതെ ആരംഭിക്കും. നിലവിൽ ഉപഭോഗത്തിനുള്ള 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.