കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന്റെ പാളിച്ചകൾ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവം മുതൽ നാം കാണുന്നതാണ്. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന കാര്യം വളരെ പ്രയാസകരമായതാണെങ്കിലും അവ പുനർനിർമ്മീകരിച്ച് ഉപയോഗിക്കാൻ സാധ്യമാണ്. അത്തരത്തിൽ വളരെ ഫലപ്രദമായ രീതിയിൽ പ്ലാസ്റ്റിക് വസ്തുക്കളെ പുനർനിർമ്മീകരിക്കുന്ന ഒരു ഗ്രാമമുണ്ട്. ഗുജറാത്തിലെ ദുമദ് ഗ്രാമത്തിലാണ് ഖരമാലിന്യങ്ങളെ പുനനിർമ്മിച്ച് അവയിൽ നിന്നും പല തരത്തിലുള്ള വസ്തുക്കൾ നിർമ്മിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യകൾ ഒരുക്കിയിരിക്കുന്നത്.
” കച്ചറ മാ തി കാഞ്ചൻ ( മാലിന്യത്തിൽ നിന്നും പൊന്ന്)” എന്ന ആശയത്തോടെ 2019 ഏപ്രിൽ 1-ന് കച്ചറ സെ ആസാദി ഫൗണ്ടേഷൻ ആരംഭിച്ച പദ്ധതിയാണിത്. മാലിന്യങ്ങളിൽ നിന്നും ഖര മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർത്തിരിച്ചെടുത്ത് ഇഷ്ടികയും, ബെഞ്ചുകളും നിർമ്മിച്ചെടുക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്. ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റിയ ശേഷം കർഷകർക്ക് വളമായി കൊടുക്കുകയും പദ്ധതിയിലൂടെ ചെയ്യുന്നുണ്ട്.
ഹരിതഗ്രാമത്തിനായും പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്‌ക്കുന്നതിനായും നിരവധി ക്യാമ്പയിനുകളാണ് ഗ്രാമത്തിൽ സംഘടിപ്പിച്ചു വരുന്നത്. ഗ്രാമത്തിലെ 1,380 വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ചാണ് ഇഷ്ടികകളുടേയും ബെഞ്ചുകളുടെയും നിർമ്മാണം നടത്തുന്നത്. വരും ദിവസങ്ങളിൽ മറ്റു ഗ്രാമങ്ങളിലേക്കും പദ്ധതി വിപുലീകരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.