തിരുവനന്തപുരം: പൊതുഖജനാവിൽ നിന്ന് കണ്ണട വാങ്ങാൻ പണം അനുവദിച്ചതിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്‌ക്കാണ് പൊതുഖജനാവിൽ നിന്ന് 30500 രൂപ അനുവദിച്ച് നവംബർ മൂന്നിന് ഉത്തരവായത്. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിനുളള, ‘മറുപടി അർഹിക്കുന്നില്ല’ എന്ന് പറഞ്ഞായിരുന്നു മന്ത്രി ബിന്ദു ഒഴിഞ്ഞുമാറിയത്. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 28 നാണ് തലസ്ഥാനത്തെ കണ്ണടക്കടയിൽ നിന്ന് 30,500 രൂപയുടെ കണ്ണട മന്ത്രി വാങ്ങിയത്. മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ‘ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023-ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു’ -ഇങ്ങനെയാണ് ഉത്തരവിലെ വാചകം. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്നതിനിടെയാണ് മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ വൻ തുക അനുവദിക്കുന്നത്.