റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഛത്തീസ്ഗഡിൽ കോൺഗ്രസും അഴിമതിയും കൈകോർത്തിരിക്കുകയാണെന്നും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും കൊള്ളയടി തുടരുമെന്നും നദ്ദ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ പെന്ദ്ര ടൗണിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഇടങ്ങളിലെല്ലാം അഴിമതി നടക്കുകയാണ്. അരി, അദ്ധ്യാപകരുടെ സ്ഥലമാറ്റം, പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റുകൾ, മദ്യം എന്നിവയിൽ അവർ അഴിമതി നടത്തി. മഹാദേവ് കമ്പനിയുടെ മറവിൽ 5,000 കോടി രൂപയുടെ അഴിമതിയാണ് ഭൂപേഷ് ബാഗേൽ സർക്കാർ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 508 കോടി രൂപ ഭൂപേഷ് ബാഗേലിന് നൽകിയതായി അസിം ദാസ് സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപി അധികാരത്തിലുള്ളിടത്തെല്ലാം വികസനവും വളർച്ചയും ഉണ്ടാകുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലുള്ളിടത്തെല്ലാം അഴിമതിയും വഞ്ചനയും കൊള്ളയുമാണ് നടക്കുന്നത്. വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന ഉറപ്പെന്നും ജെപി നദ്ദ പറഞ്ഞു. മഹാദേവ് ആപ്പ് വാതുവെപ്പ് കേസിൽ ഭൂപേഷ് ബാഗേൽ സർക്കാരിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നദ്ദയുടെ പരാമർശം.