ചെന്നൈ: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രസ് ഹൈക്കോടതി. തമിഴ്നാട് പോലീസിനെയും കോടതി വിമർശിച്ചു. അധികാരസ്ഥാനത്തുള്ളവർ സംയമനത്തോടെ സംസാരിക്കണമെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ വിഭജിക്കരുതെന്നും കോടതി വ്യക്തമാക്കി. മന്ത്രിക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും ഉത്തരവാദിത്വത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.
ദ്രാവിഡ പ്രത്യയശാസ്ത്രം ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പരിപാടിക്ക് അനുമതി നൽകാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മഗേഷ് കാർത്തികേയൻ എന്ന വ്യക്തി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉദയനിധി സ്റ്റാലിന് പിന്തുണ അറിയിച്ചുകൊണ്ട് പരിപാടി നടത്തുന്നതിനുള്ള അനുമതി തേടിയാണ് മദ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ചാൽ അത് ജനങ്ങൾക്കിടയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പൊതുജനങ്ങളുടെ സമാധാനത്തെ ഇത് ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രത്യയശാസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു പകരം ആരോഗ്യത്തിനും അഴിമതിക്കും തൊട്ടുകൂടായ്മയ്‌ക്കും മറ്റ് സാമൂഹിക തിന്മകൾക്കും ഹാനികരമായ ലഹരി പാനീയങ്ങളും മയക്കുമരുന്നുകളും ഉന്മൂലനം ചെയ്യുന്നതിലാണ് അധികാരത്തിലുള്ളവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉദയനിധിയെ വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ജി ജയചന്ദ്രൻ പറഞ്ഞു.