ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്കിടയിൽ സ്‌ഫോടനം നടത്താൻ ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. പൂനൈ ഐഎസ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിൽ പിടിയിലായ പ്രതികൾ ഐഎസ് കമാൻഡർമാരുമായി ആശയ വിനിമയം നടത്തിയതായും ഐഎസിന്റെ നിർദ്ദേശപ്രകാരം മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് സ്‌ഫോടനത്തിന് ഗൂഡാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഐഎസ് ഭീകരർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 30-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികളാണ് പിടിയിലായത്. മദ്ധ്യപ്രദേശ് സ്വദേശികളായ ഏഴ് പേരാണ് അറസ്റ്റിലായത്. ഐഎസിന് വേണ്ടി ഫണ്ട് ശേഖരിച്ചതായും പ്രതികൾ തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ഐഇഡികൾ, തോക്കുകൾ തുടങ്ങിയവയും എൻഐഎ പിടിച്ചെടുത്തിരുന്നു.