ന്യൂഡൽഹി: ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വടക്ക്-കിഴക്കൻ മേഖലയിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) രക്ഷപ്പെടുത്തിയത് 623 കുട്ടികളെ. 427 ആൺകുട്ടികളും 196 പെൺകുട്ടികളും ഉൾപ്പെടെ 623 പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് റെയിൽവേ പ്രൊട്ടക്ഷൻഫോഴ്‌സ് രക്ഷപ്പെടുത്തിയിരിക്കുന്നത്.
മനുഷ്യക്കടത്ത്, സംശയാസ്പദമായ രീതിയിൽ രക്ഷിതാക്കൾ ഇല്ലാതെ കുട്ടികളുടെ ഒറ്റയ്‌ക്കുള്ള സഞ്ചാരം തുടങ്ങി നിരവധി കാര്യങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിരന്തരം പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ന്യൂ ജൽപൈഗുരി, ഗുവാഹത്തി, അഗർത്തല, കതിഹാർ, ദിമാപൂർ, ന്യൂ കൂച്ച് ബിഹാർ, അലിപുർദുവാർ, രംഗപാറ, തുടങ്ങിയ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 16 പേരെ പിടികൂടിയതായും ആർപിഎഫ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും കുട്ടികളെ മോചിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുപുറമെ സംശയാസ്പദമായ രീതിയിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ അവരവരുടെ രക്ഷിതാക്കളുടെ പക്കൽ എത്തിക്കുന്നതിനും ആർപിഎഫ് ഉദ്യോഗസ്ഥർ മുൻകൈ എടുത്തു.
മനുഷ്യക്കടത്ത് നടത്തുന്ന വ്യക്തികളെ കണ്ടെത്തി കുട്ടികളെ സംരക്ഷിക്കുന്നതിനും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടെത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിനു കീഴിൽ നിരവധി ക്യാമ്പയിനുകളാണ് സംഘടിപ്പിച്ചു വരുന്നത്. റെിൽവേയുടെ സ്വത്തും, യാത്രക്കാരുടെ ജീവനും സംരക്ഷിക്കുന്നതിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.