തിരുവനന്തപുരം: മരണാനന്തരം ആറ് പേർക്ക് പുതുജീവിൻ സമ്മാനിച്ച് യുവാവ്. മസ്തിഷ്ക മരണം സംഭവിച്ച വെള്ളായണി സ്വദേശി എ. സുരേഷിന്റെ(37) അവയവങ്ങളാണ് ആറ് പേർക്ക് ദാനം ചെയ്തത്. ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സുരേഷ് ഈ മാസം രണ്ടിനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അഞ്ചാം തീയതി മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ വിയോഗമുണ്ടാക്കിയ ദുഃഖത്തിനിടയിലും സുരേഷിന്റെ ബന്ധുക്കൾ അവയവദാനത്തിനായി മുന്നോട്ട് വന്നു.
കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കാണ് ഹൃദയം നൽകിയത്. രണ്ട് വൃക്കകളിൽ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും ഒരെണ്ണം കിംസ് ആശുപത്രിയിലെ രോഗിക്കും നൽകി. കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലും കരൾ അമൃതയിലെ രോഗിക്കും കിംസിലെ രോഗിക്കുമാണ് ദാനം ചെയ്തത്.