ബെംഗളൂരു: അഴിമതിയിൽ കുരുങ്ങി കർണാടക സർക്കാർ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ബില്ലുകൾ മാറാനായി കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കിയോണിക്സ്) കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ 12 ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ മാദ്ധ്യമത്തിന്റെ അന്വേഷണാത്മക റിപ്പോർട്ടിലുടെയാണ് അഴിമതി പുറത്തുവന്നത്.
ഏകദേശം 300 കോടി രൂപയുടെ കുടിശ്ശിക തീർക്കാൻ കിയോണിക്സിന്റെ എംഡി 10% മുതൽ 12% വരെ കമ്മീഷൻ ആവശ്യപ്പെട്ടെന്നും എംഡി സ്ഥാനത്തിനായി 3-4 കോടി രൂപ വരെ താൻ ചിലവഴിച്ചതെന്നും പലർക്കും പണം നൽകാനുണ്ടെന്നും എംഡി സംഗപ്പ പറഞ്ഞതായാണ് ആരോപണം. കിയോണിക്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വസന്ത് ബംഗേര ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ താൻ ഒരു തെറ്റും ചെയ്യാത്തപ്പോൾ കൈക്കൂലി കൊടുക്കാൻ തയ്യാറല്ലെന്നും ബംഗേര മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
കിയോണിക്സ് വെബ്സൈറ്റിൽ ചെയർമാനായി കാണിച്ചിരിക്കുന്നത് കർണാടക ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയും എംഡിയായി സംഗപ്പയേയുമാണ് കാണിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ആരോപണങ്ങൾ ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞ് മുഖം രക്ഷിക്കുകയാണ് മന്ത്രി സഭ.
അതേസമയം, ഇതിനോടകം ബിജെപി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി കവിഞ്ഞു. പ്രിയങ്ക് ഖാർഗെക്കെതിരെ നടപടി വേണമെന്നും മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും ഖാർഗെയ്‌ക്ക് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിക്കാരനായ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി മാദ്ധ്യമങ്ങളോട് പറഞ്ഞു.