ന്യൂഡൽഹി: വീടിനുള്ളിൽ അതിക്രമിച്ച് കയറി തന്റെ ജീവനക്കാരെ മഹുവ മൊയ്ത്ര ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മുൻ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ്. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായതിന് ശേഷം ഈ മാസം 5,6 തിയതികളിലായി മഹുവ തന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്നുവെന്നാണ് ഡൽഹി ഹൗസ് ഖാസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
മഹുവ നേരത്തെ തനിക്കെതിരെ വഞ്ചനാക്കുറ്റത്തിന് വ്യാജപരാതി നൽകിയിട്ടുണ്ടെന്നും, മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നതെന്നും ആനന്ദ് പറയുന്നു. തനിക്കെതിരെ കൂടുതൽ പരാതികൾ നൽകുക എന്ന ലക്ഷ്യത്തിൽ മാത്രം മന:പൂർവ്വം ഇവർ തന്റെ താമസസ്ഥത്തേക്ക് എത്തിയതാണെന്നും ആനന്ദ് തന്റെ പരാതിയിൽ ആരോപിക്കുന്നു. ”തനിക്കൊപ്പം അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ജീവിതമായിരുന്നു എന്ന് ആരോപിക്കുന്ന ആൾ എന്തിനാണ് തുടർച്ചയായ ദിവസങ്ങളിൽ തന്റെ വീട്ടിലേക്ക് വരുന്നത്. മഹുവയും അവരുടെ കൂട്ടാളികളും തന്നെ ഉപദ്രവിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മതിയായ സുരക്ഷ അനുവദിക്കണമെന്നും” ആനന്ദ് ആവശ്യപ്പെടുന്നു.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന് ആരോപിച്ച് സിബിഐക്കും നിഷികാന്ത് ദുബെക്കും ആനന്ദ് നൽകിയ പരാതിയാണ് ഇപ്പോൾ എത്തിക്‌സ് കമ്മിറ്റി മുൻപാകെ എത്തി നിൽക്കുന്നത്. ഈ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ആനന്ദ് പറയുന്നു. അതേസമയം വേർപിരിഞ്ഞതിന് ശേഷവും നല്ല ബന്ധത്തിലായിരുന്ന ഇരുവരും വളർത്തുനായയുടെ പേരിലാണ് തർക്കം തുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഹെൻറി എന്ന് റോട്ട്‌വീലറിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തുടങ്ങിയ തർക്കവും ഇപ്പോൾ കോടതിയിലെത്തി നിൽക്കുകയാണ്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.