ഗുവാഹത്തി: ഹിന്ദു പുരോഹിതന്മാരേയും സന്യാസിമാരേയും അപകീർത്തിപ്പെടുത്തി സംസാരിക്കുകയും, ഹിന്ദു മതത്തിനെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്ത കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. അസമിലെ ജലേശ്വര് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ അഫ്താബുദ്ദീൻ മൊല്ലയാണ് അറസ്റ്റിലായത്.
ദിസ്പൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. ഈ മാസം ആദ്യം ഗോൾപോരയിൽ നടന്ന ഒരു പൊതുയോഗത്തിനിടെയാണ് അഫ്താബുദ്ദീൻ ഹിന്ദുമതത്തേയും, സന്യാസിമാരേയും അധിക്ഷേപിച്ച് സംസാരിച്ചത്. എവിടെ ബലാത്സംഗം നടന്നാലും അതിൽ ഹിന്ദു പുരോഹിതൻ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും, എന്നാൽ അവർ ആ കുറ്റം ഇസ്ലാമിന് മേലെ ചാർത്തുകയാണെന്നുമാണ് അഫ്താബുദ്ദീൻ പറഞ്ഞത്.
ഗുവാഹത്തി സ്വദേശിയായ ദീപക് കുമാറാണ് വിദ്വേഷ പരാമർശത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം നടത്തിയ പരാമർശമാണ് ഇതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇരു മത വിഭാഗങ്ങൾക്കുമിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റവും അഫ്താബുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം എംഎൽഎ നടത്തിയ പരാമർശങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. എംഎൽഎയുടെ പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.