എറണാകുളം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഹർജി നാളെ വിധി പറയാൻ മാറ്റി.
നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജി നൽകിയത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചാനൽ വാർത്തയിലെ ദൃശ്യങ്ങളും ഹർജിക്കാരൻ ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു.