തിരുവനന്തപുരം: വികസന മാതൃക പഠിക്കാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിദേശത്തേക്ക് പറക്കുമ്പോൾ, സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്വന്തം വാർഡിലെ അമ്പതോളം കുടുംബങ്ങൾ. തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുകൾ ഡിവിഷനിലെ ദേവി നഗറിലെ ജനങ്ങളാണ് ഡ്രൈനേജ് പൊട്ടി മലിന ജലം കെട്ടികിടക്കുന്നത് മൂലം പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുന്നത്.
രണ്ടുമാസമായി ഇവിടെ ഡ്രൈനേജ് പൊട്ടി പൊളിഞ്ഞിട്ട്. ഇവിടെ കുട്ടികൾക്കും പ്രായമായവർക്കും രോഗങ്ങൾ പിടിപെടുകയാണെന്ന് മേയറെ വിളിച്ച് പറയുമ്പോൾ ഒരു പ്രതീകരണവും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. മേയറെ ഫോണിൽ വിളിക്കുമ്പോൾ എടുക്കുന്നത് മേയറുടെ അച്ഛനാണ്. അദ്ദേഹം പറയുന്നത് നിങ്ങളെ കൊണ്ട് ശല്യമായല്ലോ എന്നാണ്. മേയർ എത്ര വിളിച്ചാലും ഫോൺ എടുക്കില്ലെന്നും അച്ഛനാണ് ഫോൺ കൈകാര്യം ചെയ്യുന്നത് പ്രദേശവാസികൾ കൂട്ടിച്ചേർത്തു. വിദേശത്തെ മാതൃക കണ്ടെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ പറ്റുമോ എന്നാണ് ജനങ്ങളുടെ ചോദ്യം. അടിയന്തരമായി പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ദേവി നഗറിലെ ജനങ്ങൾ ഉപരോധ സമരം സംഘടിപ്പിച്ചു.
കോടികൾ പൊടിച്ചാണ് തലസ്ഥാന നഗരിയിൽ കേരളീയം മാമാങ്കം അരങ്ങറിയത്. മേയറായിരുന്നു കേരളീയം പരിപാടിയുടെ ചേർപേഴ്സൺ . നഗരത്തിലെ ജനങ്ങൾ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ടിന് ശ്വാശതമായ പരിഹാരം കാണാൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല. അടുത്ത മഴയത്ത് ഇനി എന്ത് എന്ന ചോദ്യമാണ് കോർപ്പറേഷൻ നിവാസികൾ ഉയർത്തുന്നത്. എന്നാൽ ഇതിനൊന്നും കേൾക്കാൻ പോലും മേയറോ കോർപ്പറേഷൻ ഭരിക്കുന്ന പാർട്ടിക്കോ സമയമില്ല.