ന്യൂഡൽഹി: മഹുവ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യയാക്കാൻ സാധ്യത. അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി കരട് റിപ്പോർട്ട് തയ്യാറാക്കി. മഹുവയുടെ പണമിടപാടുകൾ സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 500 പേജുള്ള കരട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ചേരുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ കരട് റിപ്പോർട്ട് ചർച്ച ചെയ്യും. അതിന് ശേഷമാണ് റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിക്കുന്നതെന്ന് എത്തിക്സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് കുമാർ അറിയിച്ചു.
പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് ശുപാര്‍ശയെന്നാണ് സൂചന.
നവംബർ ഒന്നിനാണ് മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിംഗിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. മഹുവയ്‌ക്ക് പുറമേ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഡാനിഷ് അലിയും ജനതാദള്‍ (യു) എം.പി. ഗിരിധാരി യാദവ്, കോണ്‍ഗ്രസ് എം.പി. ഉത്തം കുമാര്‍ റെഡ്ഡിയും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.