ആലപ്പുഴ: പോക്‌സോ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ വൈക്കം തഹസിൽദാർ ഇഎം റെജിക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. ഇന്നലെയാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ഈ പരാതിയിലാണ് തഹസിൽദാർക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ സി.ഡബ്ല്യൂ.സി. ചെയർപേഴ്‌സൺ അരൂർ, വൈക്കം സിഐമാർക്ക് നിർദേശം നൽകിയത്.
വൈക്കം തഹസിൽദാർ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഇദ്ദേഹം 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് വിജിലൻസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് തഹസിൽദാർ ക്രൂരത കാട്ടിയതെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാർത്തവന്നതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് വൈക്കം താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിന് പിറകെയാണ് ഇപ്പോൾ സിഡബ്ല്യൂസിക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായിരിക്കുന്നത്. സിഡബ്ല്യൂസിക്ക് ലഭിച്ച പരാതി അരൂർ സിഐയ്‌ക്ക് കൈമാറി. അരൂർ സിഐ കേസ് വൈക്കം സിഐക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായാണ് വൈക്കം പോലീസ് അറിയിക്കുന്നത്.