തിരുവന്തപുരം: കണ്ടല ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്ത് ഇഡി കസ്റ്റഡിയിൽ. ഇയാളുടെ ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചതിന് ശേഷമാണ് അഖിൽജിത്തിനെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ കൊണ്ടുപോയത്. കോടികൾ നിക്ഷേപിച്ചവരുടെ രേഖകളിൽ സംശയം തോന്നിയ ഇഡി കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച റെയ്ഡ് അല്പ സമയത്തിന് മുമ്പാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലായിരുന്നു പരിശോധന. രാത്രിയോടെ മാറനല്ലെൂരിലെ വീട്ടിലേക്ക് ഭാസുരാംഗനെ ഇഡി കൊണ്ടുപോയി. ഇവിടെ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്‌ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്. ഇഡിയും ഉദ്യോഗസ്ഥരും ആശുപത്രിയിൽ തുടരുകയാണ്.
30 വർഷത്തോളം സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.