ന്യൂഡൽഹി: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി കേന്ദ്ര സർക്കാരിന്റെ ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ. ക്യാമ്പെയ്ന് കീഴിൽ ഏറ്റവും കൂടുതൽ സെൽഫികൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിനാണ് റെക്കോർഡ് സ്വന്തമാക്കിയത്. 25 ലക്ഷം സെൽഫികളാണ് ഭാരതീയർ ക്യാമ്പെയ്നിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്തത്. എന്നാൽ 10,42,538 സെൽഫികളാണ് ഗിന്നസ് റെക്കോർഡിലേക്ക് പരിഗണിച്ചത്.
ചൈനയുടെ കരങ്ങളിലിരുന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ സർവകലാശാലയിൽ നടന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അഭിമാന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരമാണിതെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഏറ്റവുമധികം സെൽഫികൾ പങ്കുവെച്ചത് മഹാരാഷ്‌ട്രക്കാരാണ്. റെക്കോർഡ് തകർക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ പ്രതീകമായാണ് ക്യാമ്പെയ്ൻ ആരംഭിച്ചത്. രാഷ്‌ട്ര രൂപീകരണത്തിൽ പങ്കാളിയാകുവുകയും സ്വജീവൻ വെടിഞ്ഞ ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രവർത്തകർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായാണ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള വീടുകളിൽ നിന്ന് മണ്ണും അരിയും ശേഖരിച്ച് അമൃത് കലശ് പാത്രങ്ങളിൽ സൂക്ഷിച്ചു. തുടർന്ന് ഇവ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലേക്കും പിന്നീട് രാജ്യതലസ്ഥാനത്തേക്കും ഈ കലശം എത്തി. ആയിരക്കണക്കിന് അമൃത് കലശ് യാത്രികരുടെ അകമ്പടിയോടെയാണ് ഡൽഹിയിൽ ഇവ എത്തിയത്. ഒക്ടോബർ 31-ന് ഡൽഹിയിലെ കർത്തവ്യ പഥിലാണ് സമാപന പരിപാടികൾ നടന്നത്.
രാഷ്‌ട്ര നിർമാണത്തിനായി ത്യാഗം സഹിച്ച ധീരഹൃദയർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ശിലാഫലകം, ശിലാഫലകത്തിൽ ജനങ്ങൾ നടത്തിയ ‘പഞ്ചപ്രാണൻ’ പ്രതിജ്ഞ, വൃക്ഷതൈകൾ നട്ടുപിടിപ്പിക്കൽ, ‘അമൃത് വാതിക’ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും മരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ (വീരോൻ കാ വന്ദൻ) കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനുള്ള അനുമോദന ചടങ്ങുകൾ എന്നിവ ക്യാമ്പെയ്നിന്റെ ഭാഗമായി നടന്നു. ഇതിന്റെ ഭാഗമായി 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2.3 ലക്ഷം ശിലഫലകങ്ങൾ നിർമ്മിച്ചു. 25 ലക്ഷം പഞ്ച് പ്രാൺ പ്രതിജ്ഞ സെൽഫികൾ അപ്‌ലോഡ് ചെയ്തു, 2 ലക്ഷത്തിലധികം ‘വീരോൻ കാ വന്ദൻ’ പരിപാടികൾ നടന്നു. 2.36 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.















