തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന് പല്ലുവേദനയുടെ ചികിത്സയ്‌ക്ക് തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണടയ്‌ക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ല് ചികിത്സയ്‌ക്കും തുക നൽകിയത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സാ ചെലവിനത്തിൽ 11,290 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന സമയത്ത് 30,500 രൂപ കണ്ണട വാങ്ങിയതിന് ഖജനാവിൽ നിന്ന് എഴുതിയെടുത്ത മന്ത്രി ബിന്ദുവിന്റെ നടപടി ഏറെ ചർച്ചയായിരുന്നു. താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്, അതിനൊത്ത കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് പാവങ്ങളുടെ ക്ഷേമപെൻഷൻ പോലും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസിക്ക് നൽകേണ്ട തുക പോലും കുടിശ്ശികയാണ്. പെൻഷനും ശമ്പളവും ഇല്ലാതെ പാവങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ സ്വന്തം കാര്യത്തിന് പണം ചെലവഴിക്കാൻ മാത്രം സർക്കാരിന് ഒരു മുടക്കവുമില്ലെന്നാണ് മന്ത്രിമാരുടെ സ്വകാര്യ ചെലവുകൾ ഏറ്റെടുക്കുന്നത് വഴി വ്യക്തമാകുന്നത്.