തിരുവനന്തപുരം: നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സ്തോഭജനകമായ വെളിപ്പെടുത്തലുകളുമായി മുൻ പോലീസുദ്യോഗസ്ഥൻ രംഗത്ത്.
ഇസ്‌ലാമിക തീവ്രവാദികൾ പ്രഫസർ ടി ജെ ജോസെഫിന്റെ കൈകാലുകൾ വെട്ടിയ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ശ്രീമാൻ പി എൻ ഉണ്ണി രാജൻ ഐ പി എസ് ആണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനരീതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്.
“പ്രഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദികളെ ചോദ്യം ചെയ്തപ്പോൾ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഏതൊക്കെ അമ്പലം ലൊക്കേറ്റ് ചെയ്തു വെക്കണം എന്നുള്ള കാര്യങ്ങൾ, പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ മഹിളാ ഏജൻസി ഉൾപ്പെടെ, എത്ര ഏജൻസികൾ ഉണ്ട്, മൗലവിമാരുടെ സംഘടന എന്തൊക്കെ ചെയ്യുന്നു ഇതൊക്കെ പുറത്ത് വന്നു, ഓരോന്നിനും സ്പെസിഫിക്ക് ആയിട്ട് നിർദേശം കൊടുത്ത് കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യുന്ന ഒരു പ്രവർത്തന ശൈലി, ശരിക്കും പറഞ്ഞാൽ പോലീസിനേക്കാൾ മികച്ച ഒരു പ്രവർത്തന ശൈലിയിലാണ് അന്നത്തെ പോപ്പുലർ ഫ്രണ്ട് മുന്നോട്ട് പോയിരുന്നത്. അന്വേഷണത്തിനിടെ മൂവാറ്റുപുഴയുള്ള ഒരു മൗലവി ഈ കേസിൽ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു. ഈ കേസിലെ പ്രതികളെ പോലീസിന്റെ മുൻപിൽ സറണ്ടർ ചെയ്തു കേസ് എങ്ങിനെ എങ്കിലും തീർക്കാൻ ശ്രമിക്കുകയാണ്. പക്ഷെ ഇതിന്റെ വ്യാപ്തി മനസ്സിലാക്കി ഡിജിപി ജേക്കബ് പുന്നൂസ് അന്വേഷണം ഒരു സ്പെഷ്യൽ ടീമിനെ ഏൽപ്പിച്ചു”. പി എൻ ഉണ്ണിരാജൻ ഐ പി എസ് പറഞ്ഞു.
“ആ കേസിനോട് അനുബന്ധിച്ച് അന്നൊരു ത്രെട്ട് ഉണ്ടായിരുന്നു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെത്തന്നെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്തുന്ന ഒരവസ്ഥ വളരെ വലുതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിനെതിരെ ഒൻപത് പ്രൈവറ്റ് കേസാണ് പോപ്പുലർ ഫ്രണ്ട് ഫയൽ ചെയ്തത്. ഞാൻ ഔദ്യോഗികമായി ഇൻവെസ്റ്റിഗേഷൻ ചുമതലയിൽ വരുന്നതിനു മുൻപ് പോലും എനിക്കെതിരെ കേസ് ഫയൽ ചെയ്യപ്പെട്ടു”. ഉണ്ണി രാജൻ ഐ പി എസ് തുടർന്ന് പറഞ്ഞു.
“ഈ കേസ് എൻ ഐ എ അന്വേഷിക്കുന്ന സമയത്ത് അവർക്ക് (എൻ ഐ എക്ക്) കിട്ടുന്ന ഒരു വിവരം, കണ്ണൂർ കനകമല വെച്ച് നടന്ന പോപ്പുലർ ഫ്രണ്ട് ഗൂഡാലോചനയിൽ അവർ (പോപ്പുലർ ഫ്രണ്ട്) ഹൈക്കോടതി ജഡ്ജിമാരായിരുന്ന ശ്രീ കമാൽ പാഷ സാറിനെയും ശ്രീ ശങ്കരൻ സാറിനെയും ഇവർക്കെതിരെ ശക്തമായ നടപടിയെടുത്ത എന്നെയും വധിക്കാനുളള തീരുമാനം അവർ എടുത്തു. അതിനെ തുടർന്നാണ് എൻ ഐ എ ഇവരെ കനകമല വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഒരു ചോദ്യപ്പേപ്പർ തയ്യാറാക്കിയതിന്റെ പേരിൽ പ്രഫ: ജോസെഫിന്റെ കൈ വെട്ടി മാറ്റാനും അതിനോടനുബന്ധിച്ച് ഇവർക്കെതിരായി നിൽക്കുന്നവരെമുഴുവൻ താറടിച്ചു കാണിക്കാനും അവരെ ദ്രോഹിക്കാനുമുള്ള ഒരു ശ്രമം അഭിലഷണീയമായിരുന്നില്ല.
ഈ കേസിന്റെ അന്വേഷണ സമയത്ത് ഒരുപാട് വിവരങ്ങൾ തന്നിരുന്നത് മുസ്‌ലിം സമുദായത്തിൽപ്പെട്ട നല്ലവരായ ആളുകളാണ്. അവർ പലപ്പോഴും കൃത്യമായ വിവരങ്ങൾ തന്നിരുന്നു എന്നത് കൊണ്ട് കൂടിയാണ് നമുക്ക് ഈ കേസിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ സാധിച്ചത്.” പി എൻ ഉണ്ണിരാജൻ ഐ പി എസ് കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ ചാനലിൽ അദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലിലാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ ഇങ്ങിനെ കടുത്ത പരാമർശങ്ങൾ ഉള്ളത്.