കോഴിക്കോട്: ലോഡ്ജിൽ വച്ച് ആത്മഹത്യ ശ്രമിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. നെറ്റിയിലേക്ക് സ്വമേധയാ വെടിവച്ചായിരുന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളം ചികിത്സയിൽ കിടന്നതിന് ശേഷമാണ് ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബർ 31-ന് പുലർച്ചെയായിരുന്നു ലോഡ്ജിൽ വച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ നിന്നും ഷംസുദ്ദീനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. നെറ്റിയിലേക്കായിരുന്നു വെടിയുതിർത്ത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.