കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾ തമ്മിൽ വൻ സംഘർഷം.എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകളിൽ പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് കൂട്ടയടി നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായത്. ആൺകുട്ടികളുടെ ഹോസ്റ്റലിലായിരുന്നു ഈ അക്രമ പരമ്പര അരങ്ങേറിയത്.
ഇന്നലെ രാത്രി ഒരു മണിയോടെ പരസ്പരം ആക്രോശിച്ചുകൊണ്ട് കോളേജ് ഹോസ്റ്റലിൽ ഇരു സംഘടനകളിലെയും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം കുസാറ്റിൽ കെ.എസ്.യു – എം.എസ്.എഫ് വിദ്യാർത്ഥി സംഘടനകൾ തമ്മിലും വാക്കുതർക്കം ഉണ്ടായി. കെ.എസ്.യു പ്രവർത്തകർ ചതിച്ചെന്നാണ് എം.എസ്.എഫ് ആരോപണം. യൂണിയൻ പാനലിൽ മത്സരിച്ച എംഎസ്എഫ് പ്രവർത്തകർക്ക് കെ.എസ്.യു വോട്ട് നൽകിയില്ല എന്നാരോപിച്ചായിരുന്നു തർക്കമുണ്ടായത്. ഇനി ജില്ലയിൽ കെ.എസ്.യുവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും എംഎസ്എഫ് പറഞ്ഞിട്ടുണ്ട്.