ന്യൂയോർക്ക്: ഇലോൺ മസ്‌ക് ആരംഭിക്കുന്ന ന്യൂറാ ലിങ്കിന്റെ ആദ്യ ഘട്ട പരീക്ഷണം ഉടൻ എന്ന് സൂചന. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം എടുത്ത് പകരം കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ചെയുന്നത്. തലച്ചോറിനെയും പുറത്തുള്ള കമ്പ്യൂട്ടറിനെയും കണക്ട് ചെയ്യുകയും ചെയും. ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർപോലുള്ള ഉപകരണങ്ങളുടെ നിയന്ത്രണം സാധ്യമാവുമോയെന്നും ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുമെന്ന് കമ്പനി അറിയിച്ചു.
ശരീരം തളർന്നവരിലും കാഴ്ചശക്തിയില്ലാത്തവരിലുമാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. അതിനായി താൽപര്യമുള്ള ആളുകളെ ക്ഷണിച്ച് കൊണ്ട് കമ്പനി കുറിപ്പ് പുറത്തിറക്കിയിരുന്നു. നിരവധി ആളുകളാണ് ഇതിന് പ്രതികരണവുമായി എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ഈ പരീക്ഷണം നടത്തിയിട്ടുള്ളത്.
തലച്ചോറിൽ നിന്നും ഉണ്ടാകുന്ന സിഗ്നസുകൾ ന്യൂറാ ലിങ്ക് വഴി വ്യാഖ്യാനിച്ച് വിവരം പുറത്തുള്ള ഉപകരണങ്ങളിലേക്ക് കണക്ട് ചെയും. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ പ്രവർത്തനം. തലച്ചോറും മൈക്രോചിപ്പും ഉപയോഗിച്ച് മനുഷ്യന് രോഗാവസ്ഥകളിൽ നിന്നും പുറത്ത് എത്താൻ കഴിയുമോ എന്നാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തോടെ 11 പേരിൽ പരീക്ഷണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കാലിഫോർണിയയിൽ 2016 ൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്ത കമ്പനിയാണ് ന്യൂറാ ലിങ്ക്. തലച്ചോറിനെ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത രോഗം ബാധിച്ചവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് കമ്പനി ആദ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പിന്നീട് ഇത് വിപുലീകരിക്കും.