കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നിന്നും സെമി കാണാതെ പാകിസ്താൻ പുറത്ത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. ബെന്‍ സ്‌റ്റോക്‌സ് (84), ജോ റൂട്ട് (60), ജോണി ബെയര്‍സ്‌റ്റോ (59) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് കരുത്തേകിയത്. ഇംഗ്ലണ്ട് കൂറ്റൻ സ്കോർ അടിച്ചെടുത്തതോടെ പാകിസ്താന്റെ സെമി സാധ്യത തകർന്നടിയുകയായിരുന്നു. 6.4 ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം നേടാൻ കഴിഞ്ഞെങ്കിൽ മാത്രമായിരുന്നു പാകിസ്താൻ സെമിയിലെത്തുക.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് അസാദ്ധ്യമായ വിജയലക്ഷ്യം ഒന്ന് സ്വപ്നം പോലും സമയം നൽകാതെ ഇംഗ്ലണ്ട് വിക്കറ്റുകൾ പിഴുതു തുടങ്ങി. 29 ഓവറുകൾ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വെറും 135 റൺസ് മാത്രമാണ് പാകിസ്താന് നേടാൻ കഴിഞ്ഞത്. ക്യാപ്റ്റൻ ബാബർ അസം(38), മുഹമ്മദ് റിസ്‍വാൻ(36), സൗദ് ഷക്കീൽ(29) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്കോറർമാർ.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തന്നെ പാകിസ്താൻ തങ്ങളുടെ പരാജയം ഉറപ്പാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് 287 റൺസ് വിജയം നേടാനായിരുന്നെങ്കിൽ പാകിസ്താന് സെമിയിലെത്താമായിരുന്നു. പക്ഷെ, തകർപ്പൻ ബാറ്റിംഗ് ഇംഗ്ലണ്ട് താരങ്ങൾ പുറത്തെടുത്തതോടെ കിരീടം സ്വപ്നം കണ്ടു വന്ന പാകിസ്താന് നിരാശയായി.