ലണ്ടൻ: ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യൻ പൗരന്റെ വിസ റദ്ദാക്കി ബ്രിട്ടൻ. ടെലിവിഷൻ അവതാരകനായ മൊതാസ് മതറിന്റെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്. ലണ്ടനിലെ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണച്ചതിനുമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഗവൺെമെന്റ് 49 കാരനായ മൊതാസിനെ നിരീക്ഷണ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹമാസിനെ പിന്തുണച്ചതിനാൽ ഇയാൾക്ക് ഇനി യുകെയിലേക്ക് പോകാൻ കഴിയില്ല. ഹമാസിനെ പിന്തുണയ്‌ക്കുന്നവരുടെ വിസ റദ്ദാക്കുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ അറിയിച്ചിരുന്നു. വിസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കമെന്നായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളെ നാടുകടത്തിയിരിക്കുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഹമാസിനെ പിന്തുണച്ചതിന്റെ തെളിവുകൾ ഉണ്ടെങ്കിലാണ് നടപടി സ്വീകരിക്കുന്നത്. ദേശീയ സുരക്ഷാ കാരണങ്ങളാൽ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിഗണിക്കാന്‍ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിസ റദ്ദാക്കാന്‍ യുകെ നിയമം അനുവദിക്കുന്നുണ്ട്.