ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിഷം ഉള്ളിൽ ചെന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പ്രസാദ് മരണപ്പെട്ടത്. ആത്മഹത്യ കുറിപ്പിലെ കൈയ്യക്ഷരം പ്രസാദിന്റേതാണെന്നും പോലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് അമ്പലപ്പുഴ പോലീസിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇതിൽ വിഷം ഉള്ളിൽ ചെന്നാണ് പ്രസാദ് മരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഏത് വിഷമാണ് കഴിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ രാസ പരിശോധയ്‌ക്കായി സാമ്പിളുകൾ വിദഗ്ധ പരിശോധനയ്‌ക്ക് അയിച്ചിരിക്കുകയാണ്.
അതേസമയം പിആർഎസ് കുടിശ്ശികയല്ല കർഷകന്റെ മരണത്തിന് കാരണമെന്ന് ആവർത്തിക്കുകയാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാമെന്നും പിആർഎസ് കുടിശ്ശിക സിബിൽ സ്‌കോറിനെ ബാധിക്കില്ലെന്നുമാണ് മന്ത്രിയുടെ വാദം.