കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. മാർച്ച് 31 ന് ലോകായുക്തയുടെ ഡിവിഷൻ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്.
അതേസമയം വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലെ വിധിയും ഇന്നാണ് ഉണ്ടാകുക. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി.
എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച എംഎൽഎ കെ.കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ശശികുമാറിന്റെ പരാതി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി.