ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്ന് തൊഴിലാളികൾ കുടുങ്ങി. 40ഓളം നിർമ്മാണത്തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് തുരങ്കത്തിന് മുന്നിൽ വീണ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യമുനോത്രി ദേശീയപാതയ്‌ക്ക് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
സിൽക്ക്യാര ദണ്ഡൽഗാവി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണലിന്റെ ഒരു ഭാഗമാണ് തകർന്നത്. തുരങ്കം തുടങ്ങുന്ന ഭാഗത്ത് നിന്ന് ഏകദേശം 200 മീറ്റർ മാറിയാണ് അപകടമുണ്ടായതെന്ന് ടണലിന്റെ നിർമ്മാണച്ചുമതലയുള്ള ഹൈഡ്രോ ഇലക്ട്രിസിറ്റി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. തുരങ്കത്തിന്റെ ഒരു ഭാഗത്തേക്കാണ് മണ്ണ് വീണത് എന്നതിനാൽ കുടുങ്ങി കിടക്കുന്നവർ സുരക്ഷിതരാണെന്നാണ് നിഗമനമെന്നും അധികൃതർ പറയുന്നു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർക്കായി ഓക്‌സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ ഓക്‌സിജനും നൽകുന്നുണ്ട്. നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. തുരങ്കത്തിന് മുന്നിൽ വീണ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതോടെ ഇവരെ പുറത്തെത്തിക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.