വീണ്ടുമൊരു മണ്ഡലകാലമെത്തുകയായി. മനസും ശരീരവും ഒരു ശക്തിയിൽ കേന്ദ്രീകരിക്കുന്ന പുണ്യകാലം. എല്ലാം ഈശ്വരിനിൽ അർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി സ്വാമിമാർ മല ചവിട്ടുന്ന തീർത്ഥാടനകാലം. വാസ്തവത്തിൽ ഈ കാലം ഒരു ഓർമ്മപ്പെടുത്തലാണ്, തിരിച്ചറിവാണ്.. എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷിക്കാൻ സാക്ഷാൽ ഹരിഹരസുതന് മാത്രമാണ് സാധിക്കൂവെന്ന തിരിച്ചറിവ്.
കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് അലിഖിതമായ നിയമം.
ഓരോരുത്തരുടെയും ഉള്ളിലുള്ള ദൈവീക ചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നുവെന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ സവിശേഷത. ഇതിനായി നടത്തുന്ന ഒരുക്കങ്ങളും മറ്റ് ചിട്ടവട്ടങ്ങളുമാണ് ഈ യാത്രയെ അസാധാരണമാക്കുന്നത്. ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയ ജീവതത്തിലേക്കുള്ള ചുവടുവെപ്പാണ് വ്രതമെടുക്കലും മലകയറ്റവും. ത്യാഗത്തിന്റെയും ത്യജിക്കലിന്റെയും 41 ദിനങ്ങളിൽ ഓരോ ഭക്തനും പ്രകൃതിയിലേക്ക് ഇഴുകിച്ചേരുന്നു. ആവോളം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖ സൗകര്യങ്ങളെ മാറ്റി നിർത്താൻ പഠിപ്പിക്കുന്ന ഒരു യജ്ഞം, ദിവ്യാനുഭൂതി നൽകുന്ന വിശിഷ്ട കാലഘട്ടം. അഹന്തയും കോപവും വെടിഞ്ഞ് പാപമുക്തി തേടി അയ്യനെ കാണാനുള്ള തൃഷണയുമായുള്ള കാത്തിരിപ്പിലാണ് ആ 41 ദിനങ്ങൾ.
വ്രതാനുഷ്ഠാനങ്ങളോടെ ഓരോ അയ്യപ്പഭക്തനും സ്വന്തം നാട്ടിലെ ഏതെങ്കിലുമൊരു അയ്യപ്പക്ഷേത്രത്തിൽ പോയി കുളിച്ച് തൊഴുത് കറുപ്പണിഞ്ഞ് ശരണം വിളിയോടെ അയ്യപ്പ മുദ്രയുള്ള പൂജിച്ച മാല കഴുത്തിൽ അണിയുന്നതോടെ അദ്ദേഹവും സ്വാമിയായി. ഇതിനോടകം തന്നെ ആരൊക്കെ കൂടിയാണ് മലകയറാൻ പോകുന്നതെന്നും എന്നാണ് പോകുന്നതെന്നുമൊക്കെ തീരുമാനമായിട്ടുണ്ടാകും. അത്രമാത്രം ചിട്ട പാലിച്ചാണ് തീർത്ഥാടനം നടത്തുന്നത്. അലസമായി ജീവിച്ച് പോരുന്ന ഓരോരുത്തരും അടക്കും ചിട്ടയും പരിശീലിക്കുന്ന ദിനങ്ങൾ. പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി കാടും മേടും താണ്ടി സ്വാമി ഭക്തൻ സാവധാനമാണ് മല കയറുക. സാവധാനത്തിൽ മാത്രം എത്താനും തിരിച്ചിറങ്ങാനും കഴിയൂ. മറ്റ് ക്ഷേത്രങ്ങളിലേത് പോലെ പെട്ടെന്ന് ചെന്ന് തൊഴുത് പോരാൻ കഴിയില്ല. അതിന് കഴിയുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല ഓരോ ഭക്തനും.
മണ്ഡല വ്രതം അയ്യപ്പമുദ്ര ധരിക്കുമ്പോൾ തുടങ്ങുമെങ്കിലും ശബരിമല തീർത്ഥാടനത്തിന്റെ ആരംഭം ഇരുമുടിക്കെട്ട് നിറക്കുമ്പോഴാണ് തുടങ്ങുക. എത്ര മാത്രം ആത്മസമർപ്പണത്തോടെയും ഭക്തിയോടെയുമാണ് ഇത് ചെയ്യുന്നത് എന്നതിലാണ് കാര്യം. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവർക്ക് കറുപ്പ്, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ചു ഇരുമുടിക്കെട്ട് തയ്യാറാക്കാവുന്നതാണ്. എല്ലാ ഇരുമുടിക്കെട്ടുകളിലും ഒരേ വസ്തുക്കളാണ് നിറക്കുക. മുൻകെട്ടിൽ അയ്യപ്പസ്വാമിക്കുള്ള സമർപ്പണങ്ങളാണ്. പിൻ കെട്ടിൽ ഭക്തസ്വാമിക്കുള്ള വസ്തുക്കൾ.
മുൻക്കെട്ടിൽ കാണിപ്പൊന്ന്, കാണിക്കയിടാനുള്ള പണം, അവിൽ, മലര്, ചന്ദനത്തിരി, കർപ്പൂരം, മഞ്ഞൾപ്പൊടി, കുങ്കുമം, പനിനീര്, നിവേദ്യത്തിനുള്ള ഉണക്കലരി, പിന്നെ കുടുംബത്തിലുള്ളവർക്ക് എല്ലാ നന്മകളും ഉണ്ടാകണമെന്ന് പ്രാർത്ഥനയോടെ നിറയ്‌ക്കുന്ന നെയ്തേങ്ങ. യാത്രയ്‌ക്കിടയിൽ പ്രധാനയിടങ്ങളിൽ ഉടയ്‌ക്കാനുള്ള തേങ്ങകളും കെട്ടിലുണ്ടാകും.
പിൻ കെട്ടിൽ യാത്രാവേളയിൽ ഭക്തന്മാർക്ക് കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തുന്നു. ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറയ്‌ക്കേണ്ടത്. കെട്ടുനിറ വീട്ടിൽ വച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ച്, നാളികേരം ഉടച്ച്, പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ വേണം അയ്യപ്പന്മാർ യാത്ര പുറപ്പെടേണ്ടത്.
ശരണമന്ത്രങ്ങളാൽ, പ്രധാനക്ഷേത്രങ്ങളിൽ ദർശനം നടത്തി ഓരോ ഭക്തനും ചെന്നെത്തുന്നത് പമ്പനദിക്കരയിലാണ്. അവിടെവച്ച് പമ്പവിളക്കൊരുക്കും. മരം കോച്ചുന്ന തണുപ്പുള്ള ജലത്തിൽ മുങ്ങി നിവരുന്നതോടെ സർവ ദുഃഖങ്ങളും പാപങ്ങളും ലയിച്ചു പോകുമെന്ന വിശ്വാസവും. പമ്പയിലെ വെള്ളത്തിൽ എല്ലാ പാപങ്ങളും മാലിന്യങ്ങളും ലയിച്ചതോടെ ഓരോ അയ്യപ്പഭക്തനും പരമശുദ്ധനായി മാറുകയാണ്.തുടർന്ന് പമ്പസദ്യ ഒരുക്കും. കൂടെയുണ്ടെങ്കിൽ ഗുരുസ്വാമിക്കുള്ള ദക്ഷിണ നൽകേണ്ടത് ഇവിടെവച്ചാണ്. പമ്പസദ്യയുണ്ട് അടുത്തായി പമ്പാഗണപതിയെ ദർശിക്കലാണ്. യാത്രയിൽ തടസ്സങ്ങൾ ഒന്നും വരാതെയിരിക്കാൻ മനസ്സറിഞ്ഞ് പ്രാർത്ഥന. പമ്പയിലെ ഗണപതിക്ഷേത്രത്തിൽ തൊഴുത് നീലിമലകയറ്റം തുടങ്ങുന്നു. മുമ്പോട്ടുള്ള യാത്ര മധ്യേ അപ്പാച്ചിമേടും, ഇപ്പാച്ചിമേടും എത്തുമ്പോൾ അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. അടുത്തത് ശബരിപീഠമാണ്. അവിടം കടന്നെത്തുന്നത് ശരംകുത്തിയാണ്. അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. ഇനിയെത്തുക പരമപവിത്രമായ ശബരീശസന്നിധിയിലാണ്, സാക്ഷാൽ പതിനെട്ടാംപടിയിലേക്കാണ്. പടി കയറി ചെല്ലുന്നതോടെ അവിടെയാണ് ശ്രീധർമ്മശാസ്താവിന്റെ തിരുനട.
ശബരിമലയുടെ മുകളിൽ, അയ്യപ്പസന്നിധിയിലെത്തുന്നതോടെ ആദ്യം കണ്ണുടക്കുന്നത് ‘തത്ത്വമസി’ എന്ന ഉദ്ബോധനത്തിലാണ്. ഭഗവാനും ഭക്തനും ഒന്നാണെന്ന അർത്ഥം കൽപ്പിക്കാവുന്ന ‘അത് നീയാകുന്നു’ എന്ന ഉപനിഷത് സൂക്തമാണ്. നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേകം ചെയ്തതിന് ശേഷമുള്ള ഒഴിഞ്ഞ നാളികേരം മാത്രം. തൃപ്തിയോടെ അത് ആളിക്കത്തുന്ന കർപ്പൂരാഴിയിൽ സമർപ്പിക്കുന്നതോടെ നാം പാപമുക്തരാക്കുന്നു.
തിരുനടയിൽ പ്രദക്ഷിണമായി വന്ന് കന്നിമൂല ഗണപതിയെയും നാഗദൈവങ്ങളെയും തൊഴുത് ഭക്തർ പിന്നെ പോകുന്നത് മാളികപ്പുറത്തേയ്‌ക്കാണ്. ആ വഴിയിലാണ് ഭസ്മക്കുളം. ചില ഭക്തർ ഇവിടെയും കുളിക്കുന്നു. മാളികപ്പുറത്തമ്മയെ ദർശിച്ച് തിരുനടയിൽ യഥാവിധി വഴിപാടുകൾ കഴിച്ച് പിന്നെ എത്തുക കൊച്ചുകടുത്ത, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നെ നാടകളിലാണ്. തുടർന്ന് അവശേഷിച്ച നാളികേരങ്ങൾ നടയിൽ ഉരുട്ടുന്നു. ശ്രീ അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെയാണ്. സ്വാമിമാരുടെയും മാളികപ്പുറങ്ങളുടെയും സമസ്തദോഷങ്ങളും ഇതോടെ തീർന്നുവെന്നാണ് വിശ്വാസം. പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങുന്ന ഭക്തർക്ക് അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര തുടങ്ങാം.
ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ് നടയടയ്‌ക്കുന്ന സമയത്ത് പ്രകൃതി പോലും നിശബ്ദമാകുന്ന അന്തരീക്ഷമാണ് ഉള്ളത്. അപ്പോഴാണ് അതി പ്രശ്‌സതമായ ഹരിവരാസനം മുഴങ്ങുന്നത്. അയ്യപ്പന്റെ ഉറക്കുപാട്ടായ ഈ ഗീതം ഏത് കഠിന ഹൃദയനെയും ഭക്തിയുടെ പാരാവശ്യത്തിലെത്തിക്കുന്നു. ഭഗവാനെ യോഗനിദ്രയിലേക്ക് എത്തിക്കുന്നതിനാണ് ഹരിവരാസനം പാടുന്നത്. അഭിഷേകവും വഴിപാടും കഴിഞ്ഞ് മാളികപ്പുറത്തമ്മയുടെ ദിവ്യസന്നിധിയിൽ ദർശനം നടത്തി, ഉപദേവതകളെ വണങ്ങി മലയിറങ്ങുമ്പോൾ ഓരോരുത്തരും ഓരോ പുതിയ മനുഷ്യരാണ്. തീർത്ഥയാത്രയുടെ അവസാനം വീട്ടിലെത്തി കുളിച്ച് ശരണം വിളിച്ച് മാല ഊരുന്നതോടെ വ്രതം അവസാനിക്കുന്നു.
ഭക്തരെ ഉണർവിലേക്കും ഉന്മേഷത്തിലേക്കും നയിക്കുന്ന ശരണമന്ത്രങ്ങളുടെ നാളുകൾ ആരംഭിക്കുകയായി….