ടെൽ അവീവ്: ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ കാണാതായ കാനേഡ-ഇസ്രായേൽ സമാധാന പ്രവർത്തക വിവിയൻ സിൽവർ മരിച്ചതായി സ്ഥിരീകരണം. 74 കാരിയായ സിൽവർ കൊല്ലപ്പെട്ടതായി മകൻ യോനതൻ സെയ്‌ഗൻ കനേഡിയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അമ്മയുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ആക്രമണം നടന്ന് അഞ്ചാഴ്ച കഴിഞ്ഞാണ് തിരിച്ചറിയാനായതെന്ന് മകൻ പറഞ്ഞു. വുമൺ വേജ് പീസ്, അറബ്-ജൂത സെന്റർ ഫോർ ഇക്വാലിറ്റി, എംപവർമെന്റ് ആൻഡ് കോപ്പറേഷൻ എന്നിവയുടെ സ്ഥാപകയാണ് വിവിയൻ സിൽവർ. 1970-കളിൽ കാനഡയിലെ വിന്നിപെഗിൽ നിന്ന് നിന്നും ഗാസയ്‌ക്ക് സമീപമുള്ള കിബ്ബട്ട്സ് ബീറിയിൽ കുടിയേറിയതായിരുന്നു ഇവർ.
ഈ മാസമാദ്യം വാഷിംഗ്ടൺ പോസ്റ്റ് ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അഭിമാനമുള്ള ഇസ്രായേലി-കനേഡിയനും സമാധാനത്തിന്റെ ആജീവനാന്ത വക്താവുമെന്നാണ് സിൽവറിനെ വിശേഷിപ്പിച്ചത്.
“സമാധാനത്തിനും പലസ്തീൻ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച പ്രശസ്ത സമാധാനവാദിയായിരുന്നു അവർ എന്ന് വിന്നിപെഗിലെ ജൂത ഫെഡറേഷൻ പറഞ്ഞു. സിൽവർ അവളുടെ വീട്ടിൽ നിന്ന് ക്രൂരമായി പിടിക്കപ്പെട്ട ഒരു സാധാരണക്കാരിയിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് പഠിക്കുമ്പോഴും ഇസ്രയേലിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ വ്യക്തിത്വത്തെക്കുറിച്ച് പഠിക്കുമ്പോഴും ഞങ്ങൾ കനത്ത ഹൃദയത്തോടെയാണ് വിവിയൻ സിൽവറിനെ ഓർക്കുകയെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ഫെഡറേഷൻ പറഞ്ഞു.