കാസർകോട്: മോഷ്ടിച്ച ബൈക്കിൽ കള്ളൻ ഹെൽമറ്റില്ലാതെ നാട് ചുറ്റുമ്പോൾ പണി കിട്ടുന്നത് ബൈക്കിന്റെ യഥാർത്ഥ ഉടമയ്‌ക്ക്. ബിഎംഎസ് മടിക്കെ മേഖലാ വൈസ് പ്രസിഡന്റും ചുമട്ടുത്തൊഴിലാളിയുമായ കെ. ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഹെൽമറ്റിടാതെ നാടു ചുറ്റാൻ തുടങ്ങിയപ്പോൾ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നും പിഴയടയ്‌ക്കാനുള്ള നോട്ടീസും ഉടമയ്‌ക്ക് ലഭിക്കാൻ തുടങ്ങി.
കഴിഞ്ഞ ജൂൺ 27-നാണ് കാഞ്ഞങ്ങാട് പുതിയക്കോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിംഗ് ഭാഗത്ത് നിന്നും ബൈക്ക് മോഷണം പോയത്. കെഎൽ 14 എഫ് 1014 എന്ന ബൈക്കാണ് മോഷണം പോയത്. ഇതോടെ ഭാസ്‌കരൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. പരാതി നൽകി കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴാണ് പിഴയടയ്‌ക്കാനുള്ള നോട്ടീസ് ഉടമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
എഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രമാണുള്ളത്. 500, 1000 രൂപയുടെ പിഴകളാണ് അടയ്‌ക്കാൻ ആദ്യം നോട്ടീസ് വന്നത്. പിന്നീട് വാഹനവകുപ്പിന്റെ സൈറ്റിൽ പരിശോധിച്ചപ്പോൾ പിഴ 9,500 ആയി ഉയർന്നതായും കണ്ടെത്തി. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.