ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവിക്കാനായി ഭിക്ഷ യാചിച്ചതിന് പിന്നാലെ സിപിഎം സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നിയമ നടപടി. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് സിപിഎം നടത്തുന്ന വ്യാജപ്രചരണങ്ങൾ നിർത്തണമെന്നും മുടങ്ങി കിടക്കുന്ന പെൻഷൻ കൃത്യമായി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹർജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യും.
മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷൻ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. എന്നാൽ സർക്കാർ പണം നൽകാതെ പെൻഷൻ കൊടുക്കാൻ ആവില്ലെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. തുടർന്ന് അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു.
ഓന്നര ഏക്കർ ഭൂമി, അതിൽ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി ഇതെല്ലാമുണ്ടായിട്ടും പെൻഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സൈബർ സഖാക്കൾ സമൂഹമാദ്ധ്യമത്തിൽ വ്യാജപ്രചരണം നടത്തിയത്. മറിയക്കുട്ടിയ്‌ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജമെന്നും ഇന്ന് തെളിഞ്ഞു. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം മന്നാങ്കണ്ടം വില്ലേജ് ഓഫീസിൽ നിന്നും മറിയക്കുട്ടിക്ക് ലഭിച്ചു. സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.