മുംബൈ: ഭഗവാൻ ശ്രീരാമൻ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചരിത്ര നേട്ടമാണിത്. നമ്മിൽ പലരും രാമക്ഷേത്രത്തിനായി പോരാടി ജയിലിൽ പോയവരാണ്. ഞാനും അതിൽ ഉൾപ്പെടുന്നു. ഒരു നീണ്ട പോരാട്ടത്തിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജനിച്ച സ്ഥലത്ത് തന്നെ എത്തിച്ചേരാൻ പോകുന്നു. ഒരു ഭാരതീയനെ സംബന്ധിച്ച് ഇതിൽപരം സന്തോഷം വേറെ എന്താണ് വേണ്ടത്. ഭാരതത്തിന്റെ സംസ്‌കാരത്തെയും, പൈതൃകത്തെയും, ചരിത്രത്തെയുമാണ് ഭഗവാൻ പ്രതിനിധീകരിക്കുന്നത്”-നിതിൻ ഗഡ്കരി പറഞ്ഞു.
ഇന്ത്യക്കാർ എന്നു പറയുമ്പോൾ അവിടെ ഹിന്ദുക്കളെ മാത്രമല്ല സൂചിപ്പിക്കുന്നത്. നാനാജാതി-മതസ്ഥരാണ് ഇവിടെയുള്ളത്. ജാതി, മതങ്ങൾക്ക് അപ്പുറം ഭാരതത്തിന്റെ പൈതൃകത്തിൽ വിശ്വസിക്കുന്നവർക്ക് ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരുടെയും 4,000 പണ്ഡിതന്മാരുടെയും 2,500 ജനങ്ങളുടേയും മഹനീയ സാന്നിധ്യത്തിലായിരിക്കും രാംലല്ലയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.