മീൻ ഇല്ലാത്ത ഒരാഴ്ച പോലു മലയാളിക്ക് ഉണ്ടാകില്ല. മത്തിയും ചൂരയും വറ്റയും കേരയുമൊക്കെ തീൻമേശയിലെ സ്ഥിരം വിഭവങ്ങളാണ്. കരിമീനും കൊഞ്ചും നെയ്മീനുമൊക്കെ ജനപ്രീതിയുടെ കാര്യത്തിൽ ബഹുദൂരം മുൻപിലാണ്. മത്സ്യപ്രിയർക്ക് സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ഉയർന്ന വിപണിമൂല്യമുള്ള രണ്ടിനം നെയ്മീനുകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
അറേബ്യൻ സ്‌പാരോ, റസൽസ് പുള്ളി എന്നിങ്ങനെ രണ്ടിനം നെയ്മീനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെയും (CMFRI), ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) എന്നിവിടങ്ങളുലെ ഗവേഷകരാണ് പുതിയ ഇനം നെയ്മീനുകള കണ്ടെത്തിയത്.
ആദ്യത്തേത് അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാണ്. മുൻപ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്. ഇതോടെ ഇന്ത്യയിലെ നെയ്‌മീൻ ഇനങ്ങൾ ആറായി.
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ – ജനിതക പഠനമാണ് നിർണായക കണ്ടെത്തിലിലേക്ക് എത്തിയത്. നേരത്തെ ഒരൊറ്റ ഇനമായി കണക്കാക്കിയിരുന്ന പുള്ളി നെയ്മീൻ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് കണ്ടെത്തി. ഇവയിൽ ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്. ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
റബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ് അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടൽതീരത്തും ലഭിക്കുന്നുണ്ട്. ഒന്ന് മുതൽ മൂന്ന് കിലോ വരെയാണ് ഇവയുടെ തൂക്കം. ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണി മൂല്യമുള്ളതുമാണ് നെയ്മീൻ. ഇന്ത്യൻ സമുദ്ര-മത്സ്യമേഖലയ്‌ക്ക് വലിയ മുതൽക്കൂട്ടാകുന്ന നേട്ടമാണ് ഇത്.















