തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പോക്സോ കേസ് പ്രതി മുതൽ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ച ജീവനക്കാരൻ വരെ സസ്പെൻഷൻ കിട്ടിയവരിൽ ഉൾപ്പെടുന്നു
പോക്സോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാള് കഴിഞ്ഞമാസം 23 മുതൽ ജോലിക്ക് ഹാജരായിട്ടുമില്ല. ബസിൽ യാത്രചെയ്ത വിദ്യാർത്ഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞമാസം 23 ന് കൊല്ലം – കായംകുളം സർവ്വീസിൽ 25 യാത്രക്കാർ മാത്രമുള്ളപ്പോൾ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോണി, ഈ മാസം 11-ന് കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടർ വിഷ്ണു എസ് നായർ എന്നിവരാണ് സസ്പെൻഷൻ കിട്ടിയ മറ്റ് ജീവനക്കാർ.