മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മമ്പാട് പാലക്കടവിലെ ചേർപ്പ്കല്ലിൽ രാജനാണ് (50) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാലക്കടവ് കണക്കൻകടവ് പാതയിൽ താമസസ്ഥലത്തു നിന്ന് തോട്ടത്തിലേക്ക് പോവുകയായിരുന്ന രാജനെ കാട്ടാന ആക്രമിച്ചത്. ആനയുടെ മുന്നിൽ അകപ്പെട്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആന തുമ്പിക്കൈകൊണ്ട് രാജനെ പിടിച്ചതിന് ശേഷം കാലിൽ ചവിട്ടി. അതിനു ശേഷം ചുഴറ്റി എറിയുകയായിരുന്നു.
ആന കാട്ടിലേക്ക് മടങ്ങിയതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ എത്തിയപ്പോൾ സമീപത്തെ വേലിയിൽ ചോരവാർന്ന് കിടക്കുകയായിരുന്നു രാജൻ. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന്റെ ഇടത് കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. അഞ്ചു ശസ്ത്രക്രിയകളാണ് ചെയ്യാനുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു. വനം വകുപ്പ് 50,000 രൂപ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്.