തൃശൂർ: നടനും മുൻ എംപിയുമായ സുരേഷ് ഗോപി അപമാനിക്കാൻ ശ്രമിച്ചെന്ന മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. കേസിൽ ഇനി നോട്ടീസ് അയക്കില്ലെന്നും പോലീസ് പറഞ്ഞു. 354A ( ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി.
മാദ്ധ്യമ പ്രവർത്തക ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പോലീസ് 354A വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയത്. എന്നാൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം പരാതിയിൽ കഴമ്പില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിയുകയും ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നും പോലീസ് പറഞ്ഞു. കണ്ടെത്തലുകൾ ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും.
മാദ്ധ്യമ പ്രവർത്തക ഉന്നയിച്ച ആരോപണത്തെ തുടർന്ന് ഇന്നലെയാണ് സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. നവംബർ 18-നകം ഹാജരാകണമെന്ന് നിർദ്ദേശിച്ച് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇനി ഇത്തരം നോട്ടീസുകൾ ആവശ്യമെങ്കിൽ മാത്രം അയക്കാനാണ് പോലീസിന്റെ തീരുമാനം.