പാലക്കാട്: ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി പറഞ്ഞിട്ടും അരവണ ഇതുവരെയും നശിപ്പിച്ചിട്ടില്ലെന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ വളരെ ദയനീയമെന്നും സുരേന്ദ്രൻ വിമർശിച്ചു. പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്ത് മറ്റൊരു സ്ഥലത്തും ഇല്ലാത്തൊരു അവസ്ഥയാണ് ശബരിമലയിലുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം, മൊബൈൽ ആപ്പ് കേസിൽ കോൺഗ്രസിനെതിരെ രൂക്ഷമായാണ് സുരേന്ദ്രൻ വിമർശനമുന്നയിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ യൂത്ത് കോൺഗ്രസ് വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ചുവെന്നും രാജ്യദ്രോഹ കുറ്റത്തിനാണ് കോൺഗ്രസ് നേതാക്കൾ കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര ലക്ഷത്തോളം വ്യാജ തിരഞ്ഞെടുപ്പ് കാർഡുകൾ കോൺഗ്രസ് നിർമ്മിച്ചു. ഇതൊരു തീവ്രവാദ പ്രവർത്തനമാണ്. പാലക്കാട് വിജയിക്കുന്നതിലടക്കം ഇത്തരം കാർഡുകൾ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.