റാഞ്ചി: റാഞ്ചിയിലെ മന്ദറിനടുത്തുള്ള മുദ്ദ ഗ്രാമത്തിൽ ക്ഷേത്ര വിഗ്രഹങ്ങൾ തകർത്ത്
സാമൂഹ്യവിരുദ്ധർ. സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ പ്രദേശവാസിയാണ് ക്ഷേത്രംവിഗ്രഹങ്ങൾ തകർത്തത് ആദ്യം ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ ഇദ്ദേഹം സമീപത്തുള്ള ക്ഷേത്രങ്ങൾകൂടി സന്ദർശനം നടത്തിയപ്പോൾ അവയും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടതായി ബോധ്യമായി. ഇതോടെ ഇദ്ദേഹം ഈ വിവരം ഗ്രാമവാസികളെ അറിയിക്കുകയായിരുന്നു. ശേഷം ഗ്രാമവാസികൾ ഒന്നടങ്കം റോഡ് ഉപരോധിക്കുകയായിരുന്നു. റാഞ്ചിയേയും ദൽത്തോഗഞ്ചിനേയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ വിവിധ ഇടങ്ങളിലായാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്..
കുറ്റവാളികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യുന്നതിനൊപ്പം ക്ഷേത്രത്തിന് സംരക്ഷണ ഭിത്തി ഒരുക്കണമെന്നും, ക്ഷേത്രം പുനർനിർമ്മിക്കണമെന്നും അത് വരെ ക്ഷേത്രത്തിന് പോലീസ് സംരക്ഷണം നൽകണമെന്നും പ്രദേശ വാസികൾ ആവശ്യപ്പെട്ടു. ആക്രമികളെ തിരിച്ചറിഞ്ഞതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും റൂറൽ എസ്പി മനീഷ് തൊപ്പൊ പറഞ്ഞു.