പത്തനംതിട്ട: അയ്യപ്പനെ പൂജിക്കാൻ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ശബരിമല മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി. ഭക്തരുടെ ഭാഗത്ത് നിന്നും വലിയ സ്നേഹം ലഭിക്കുന്നുണ്ട്. അയ്യപ്പനെ പൂജിക്കാൻ തനിക്ക് അവസരം ലഭിച്ചത് മഹാ ഭാഗ്യമാണെന്നും ഓരോ ചടങ്ങുകളും എങ്ങനെ വേണമെന്നു തന്ത്രി കൃത്യമായി പറഞ്ഞു തന്നതിനാൽ പ്രയാസം ഉണ്ടായില്ലെന്നും ശബരിമല മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ജനം ടിവിയോട് പറഞ്ഞു.
ആദ്യപൂജയുടെ അനുഭൂതിയിലാണ് പുതിയ മേൽശാന്തി. ദീപാരാധന, അത്താഴ പൂജ എന്നിവയും ചിട്ട പ്രകാരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. തുടർന്ന് ശബരിമലയും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഭക്തർക്ക് നിർദ്ദേശം നൽകി. ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാർ ഇരുമുടി കെട്ടിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി പറഞ്ഞു.
വൃശ്ചികം മൂന്ന്, ശബരിമലയിലെ ഇന്നത്തെ (19.11.2023)ചടങ്ങുകൾ…
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ. 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം, 3.05 ന് …. തുടർന്ന് പതിവ് അഭിഷേകം. 3.30 ന് …ഗണപതി ഹോമം, 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 12 ന് ഇരുപത്തിയഞ്ച് കലശപൂജ. തുടർന്ന് കളഭാഭിഷേകം. 12.30 ന് ഉച്ചപൂജ. 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും. 6.30ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം. 9.30 യ്ക്ക് അത്താഴപൂജ നടക്കും. 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.