പത്തനംതിട്ട: ശബരിമലയിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാർക്ക് ദുരിത ജീവിതം. ശബരിമലയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് ആളുകൾ അന്തിയുറങ്ങുന്നത് കാർബോർഡ് നിലത്ത് വിരിച്ചാണെന്നാണ് പരാതി. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല. മലമൂത്ര വിസർജനം നടത്താൻ സൗകര്യമില്ലെന്നും മോശം ഭക്ഷണം നൽകുന്നതായും അയ്യപ്പ സന്നിധിയിൽ സേവനം ചെയ്യുന്ന ജീവനക്കാർ ജനം ടിവിയോട് വ്യക്തമാക്കി.
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ ജീവനക്കാർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വിവരം. സന്നിധാനത്തെ പല കെട്ടിടങ്ങളുടേയും വരാന്തയിലും ചായ്പിലുമാണ് അന്യ സംസ്ഥാനക്കാരായ ഇവർ ജോലി ചെയ്യുന്നത്. ഒന്ന് കുളിക്കാനോ, മറ്റ് പ്രാഥമികാവശ്യങ്ങൾക്കോ ഉള്ള സൗകര്യം പോലും ഈ തൊഴിലാളികൾക്കില്ല. കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ടാൽ കരാറുകാരൻ ഇവർക്ക് പിന്നെ ജോലി നൽകില്ലെന്നും ഇവർ പറയുന്നു.