ലഖീംപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 22-കാരൻ അറസ്റ്റിൽ. ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സലൂണിലെ ജീവനക്കാരനായ അമൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ ലഖീംപൂരിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്. 17-കാരിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പെൺകുട്ടി ഇത് നിരസിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകൊണ്ട് പെൺകുട്ടിയുടെ കവിളിൽ അമൻ എന്ന് പേരെഴുതിയിരുന്നു.
പിന്നീട് പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.