ചെന്നൈ: വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുഷ്ബു സുന്ദർ. സ്ത്രീകൾക്കെതിരെ അപമര്യാദയായി സംസാരിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന പുരുഷന്മാരുണ്ടെന്നും അതിൽ ഒരാളാണ് മൻസൂർ അലി ഖാനെന്നും ഖുശ്ബു വിമർശിച്ചു. മൻസൂർ മാപ്പ് പറയണമെന്നും ഖുശ്ബു സമൂഹമാദ്ധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
സ്ത്രീകളെ വാക്കുകളിലൂടെ അപമാനിക്കുന്നത് തങ്ങളുടെ ജന്മാവകാശമായാണ് ചില പുരുഷന്മാർ കണക്കാക്കുന്നത്. മൻസലൂർ അലി ഖാൻ അതിന് ഒരു ഉദാഹരണമാണ്. മൻസൂറിന്റെ വാക്കുകളെ താൻ ശക്തമായി എതിർക്കുന്നു, അപലപിക്കുന്നു. ഇത്തരത്തിൽ ഇനി ഒരു സംഭവം ആവർത്തിക്കരുത്. വീഡിയോയിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഓരോ സ്ത്രീകളോടും മൻസൂർ മാപ്പുപറയണം. ഇത്രയും നീചവും സ്ത്രീ വിരുദ്ധവുമായ പരാമർശം നടത്തിയ മൻസൂർ സ്ത്രീ സമൂഹത്തോടും മാപ്പ് പറയണം. ഇന്നത്തെ സ്ത്രീ സമൂഹം അവരുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി പോരാടാൻ പ്രാപ്തിയുള്ളവരാണ്. ഖുശ്ബു പറഞ്ഞു.
ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ വിവാദ പരാമർശം. ലിയോയിൽ അഭിനയിക്കാനായി ക്ഷണിച്ചപ്പോൾ തൃഷയോടൊപ്പമുള്ള ഒരു കിടപ്പറ രംഗം താൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സിനിമയിൽ വില്ലൻ വേഷം പോലും തനിക്ക് കിട്ടിയില്ലെന്നും അഭിമുഖത്തിൽ മൻസൂർ പറഞ്ഞു.
വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശം എന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. തൃഷയ്‌ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു.