ശബരിമല: തീർത്ഥാടനം ആരംഭിച്ചതിന് പിന്നാലെ ഭക്തരെ പിഴിഞ്ഞ് കച്ചവടക്കാർ. പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് പ്രവർത്തിക്കുന്ന കടകൾ അനധികൃതമായി അമിതവില ഈടാക്കുന്നതായാണ് പരാതി.
ഇതര സംസ്ഥാന തീർത്ഥാടകരാണ് വ്യാപാര കൊള്ളയ്ക്ക് അധികവും ഇരയാകുന്നത്. ചായയ്ക്ക് പോലും 30 രൂപയോളം വരെ വാങ്ങുന്നതായി തീർത്ഥാടകർ പറയുന്നു. അമിത വിലയെ കുറിച്ച് ചോദ്യം ചെയ്താൽ തട്ടിക്കയറുന്നതും പതിവാണ്.
അമിത വില ഈടാക്കുന്നത് തടയുന്നതിനായി കടകൾക്ക് മുൻപിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം കാറ്റിപ്പറത്തിയാണ് കൊള്ളവില ഈടാക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്തേതിന് സമാനമായി അധികൃതർ മിന്നൽ പരിശോധനകൾ നടത്തണമെന്നാണ് ഭക്തരുടെ ആവശ്യം.