ഇസ്ലാമാബാദ്: കർതാർപൂർ സാഹിബിൽ ദ്യവും മാംസവും വിളമ്പി ഡാൻസ് പാർട്ടി നടത്തിയെന്ന് റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നാരോവൽ ജില്ലയിലാണ് കർതാർപൂർ ദർബാർ സാഹിബ് സ്ഥിതിചെയ്യുന്നത്. ഇവിടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സിഖ് സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്നും പാക് ഭരണകൂടം നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, തീർത്തും അപലപനീയമായ ഒന്നാണിത്. സിഖ് സമൂഹത്തെ അധിക്ഷേപിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത ഈ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ പാക് സർക്കാർ കർശന നടപടി സ്വീകരിക്കണം. വിശുദ്ധമായ കർതാർപൂർ സാഹിബ് ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി സംഘടിപ്പിക്കുകയും അവിടെ മദ്യവും മാംസവും വിളമ്പുകയുമാണ് ചെയ്തതെന്നും ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ജഗ്ദീപ് സിംഗ് കഹ്ലോൺ വ്യക്തമാക്കി.
കർതാർപൂർ ഇടനാഴി കമ്മിറ്റിയുടെ സിഇഒ സൈദ് അബു ബേക്കർ ഖുറേഷിയാണ് ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. നവംബർ 18ന് ഗുരുദ്വാര ദർബാർ സാഹിബ് കോംപ്ലക്‌സിലായിരുന്നു പരിപാടി. ഏകദേശം 3 മണിക്കൂറോളം പാർട്ടി നീണ്ടുനിന്നു. രാത്രി എട്ട് മണിയോടെ ആരംഭിച്ച ഡാൻസ് പാർട്ടിയിൽ ഇതരമതസ്ഥരടക്കം 80-ഓളം പേർ പങ്കെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഷാരൂഖ്, ജില്ലാ പോലീസ് ഓഫീസർ എന്നിവരും പാർട്ടിയുടെ ഭാഗമായിരുന്നു. ഗുരുനാനാക് ദേവിന്റെ വിശുദ്ധ മണ്ണിൽ ഇത്തരമൊരു പാർട്ടി നടന്നത് ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്നായിരുന്നു പരിപാടിയിൽ പങ്കെടുക്കാത്ത സിഖ് വിശ്വാസികളുടെ പ്രതികരണം.