ബെംഗളൂരു: വഴിയരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അമ്മയുടെയും കുഞ്ഞിന്റെയും ദാരുണാന്ത്യത്തിന് പിന്നാലെ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ആണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കൂടാതെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാട്ടിക്കൽ നോട്ടീസും നൽകി.
ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു സംഭവം. ബെംഗളൂരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ ഫുഡ്പാത്തിലൂടെ നടക്കവെയായിരുന്നു അപകടം. പൊട്ടിവീണ 11 കെവി ലൈനിൽ 23-കാരിയായ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. ഈ സമയം ഒമ്പത് മാസം പ്രായമായ മകൾ ലീലയും യുവതിയുടെ കയ്യിലുണ്ടായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇരുട്ടായിരുന്നതിനാൽ വൈദ്യുതി കമ്പി കാണാനാവാതെ യുവതി ഇതിൽ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നാലെ ഈ സമയം ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വൈദ്യുതി വിതരണ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സുബ്രഹ്മണ്യ ടി, അസിസ്റ്റന്റ് എഞ്ചിനീയർ ചേതൻ എസ്, ജൂനിയർ എഞ്ചിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ലോകേഷ് ബാബു, വൈറ്റ്ഫീൽഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമു എന്നിവർക്ക് സിറ്റി വൈദ്യുതി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.