പത്തനംതിട്ട: സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് പുഷ്പാഭിഷേകത്തിനുള്ള പൂവൊരുക്കൽ. തന്ത്രിയുടെ താമസസ്ഥലത്തിന് സമീപമായിരിക്കും സാധാരണയായി പൂവൊരുക്കൽ നടക്കുന്നത്. ഇക്കുറിയും ഇവിടെത്തന്നെ. വടക്കേന്ത്യൻ കമ്പനിയാണ് കരാർ നേടിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഏറ്റുമാനൂർ സ്വദേശി നിധിൻ ധനപാലന്റെ കമ്പനിയാണ് ഇക്കുറി കരാർ ഏറ്റെടുത്തിരിക്കുന്നത്.
ശബരിമലയിൽ അയ്യപ്പന്റെ പ്രധാന വഴിപാടുകളിൽ ഒന്നാണ് പുഷ്പാഭിഷേകം. എട്ടു പൂക്കൾ കൊണ്ടുള്ള അഭിഷേകമാണ് പുഷ്പാഭിഷേകം. ജമന്തി, താമര, മുല്ല, റോസ, അരളി, കൂവളം, തെറ്റി, തുളസി എന്നിവയാണ് എട്ട് പൂക്കൾ. ഒരു വഴിപാടുകാരന് എട്ടുവട്ടിപ്പൂക്കൾ ആകും നൽകുക. ഓരോ വട്ടികളിലും പൂക്കൾ നിറഞ്ഞിരിക്കുന്നതിന്റെ മനോഹാരിത കാണേണ്ട കാഴ്ചയാണ്.
സന്ധ്യാനേരത്താണ് പുഷ്പാഭിഷേകം ആരംഭിക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള സാഗർ എന്റർപ്രൈസ് ആണ് പൂവെത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റുമാനൂർ സ്വദേശി നിധിൻ ധനപാലന്റേതാണ് ഈ കമ്പനി. തോവാളയിൽ നിന്നാകും പൂക്കളെത്തുക. ദിവസം 450 കിലോ പൂക്കളാണ് പുഷ്പാഭിഷേകത്തിന് വേണ്ടത്. പമ്പയിലെത്തിക്കുന്ന പുഷ്പങ്ങൾ ട്രാക്ടറിലാണ് സന്നിധാനത്തെത്തുന്നത്.
പുഷ്പാഭിഷേകം വഴിപാട് പറഞ്ഞ തീർത്ഥാടകരാണ് പുഷ്പങ്ങൾ വൃത്തിയാക്കി മൊട്ട് നീക്കി വട്ടിയിലേക്കാക്കേണ്ടത്. മിക്കപ്പോഴും മറ്റ് തീർത്ഥാടകരും പൂവൊരുക്കാൻ കൂടും. ഒരു പുഷ്പാഭിഷേകത്തിന് എട്ട് വട്ടിപ്പൂവിനൊപ്പം നാല് മാലയുമുണ്ടാകും. കൂടാതെ ആവശ്യമെങ്കിൽ കിരീടങ്ങളുമുണ്ടാകും. സന്ധ്യക്ക് മുമ്പ് തന്നെ പൂഷ്പങ്ങളുമായി തീർത്ഥാടകർ വരിനിൽക്കാൻ തുടങ്ങും. വഴിപാട് നടത്തുന്നവരിൽ അഞ്ച് പേർക്ക് പ്രത്യേക ദർശനാനുമതിയുണ്ട്. ഒക്ടോബർ 31 വരെയാണ് പൂക്കളെത്തിക്കുന്നതിനുള്ള കരാർ. മുൻ വർഷങ്ങളിൽ സ്റ്റീൽ പാത്രങ്ങളിലായിരുന്നു പൂക്കൾ നൽകിയിരുന്നത് എങ്കിൽ ഇക്കുറി കരാറെടുത്തവർ ഈറ്റകൊണ്ട് നെയ്ത വട്ടിയിലാണ് നൽകുന്നത്.