ഒട്ടാവ: കാനഡയിലെ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമായി കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഖാലിസ്ഥാൻ ഭീകരർ ഭീഷണി മുഴക്കുന്ന വീഡിയോയും ഇദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഖാലിസ്ഥാൻ ഭീകരർ ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കുന്നതെന്നും ഇതിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. ” കഴിഞ്ഞ ആഴ്ച ഖാലിസ്ഥാൻ ഭീകരർ സറേയിലുള്ള ഗുരുദ്വാരയിലെത്തിയ ഒരു സിഖ് കുടുബംത്തെ അധിക്ഷേപിച്ചു. അതേ സംഘടന തന്നെയാണ് ഇപ്പോൾ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് അവർ ഇതെല്ലാം ചെയ്ത് കൂട്ടുന്നത്. ഇതിനെതിരെ കനേഡിയൻ സർക്കാർ ഇനിയെങ്കിലും കർശന നടപടിയെടുക്കണം.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കാനഡയിലുള്ള ക്ഷേത്രങ്ങൾക്ക് നേരെ പല തവണയായി ആക്രമണങ്ങൾ ഉണ്ടായി. പരസ്യമായി ഇത്തരം ആക്രമണങ്ങൾ നടത്താൻ ഖാലിസ്ഥാൻ ഭീകരർ ഇപ്പോൾ മടിക്കുന്നില്ല. കനേഡിയൻ പൗരന്മാരായ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് തുടർക്കഥയാവുകയാവുകയാണ്. ഇനിയും ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കാനാകില്ലെന്നും” ചന്ദ്ര ആര്യ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ ഭീകരർ തകർത്തിരുന്നു. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രങ്ങളടക്കം ക്ഷേത്ര കവാടത്തിന് മുന്നിൽ പോസ്റ്ററുകളാക്കി പതിപ്പിച്ചിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഏപ്രിലിലും സമാന രീതിയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം അഴിച്ചു വിട്ടിരുന്നു.