ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ 15 -ാം വാർഷികവേളയിൽ ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ. അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ് ലഷ്കറിനെതിരെ ഇസ്രായേലിന്റെ നടപടി. സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമാണ് ലഷ്‌കറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. ഇന്ത്യയുടെ യാതൊരുവിധത്തിലുമുള്ള പ്രേരണയും കൂടാതെയാണ് ഇസ്രായേലിന്റെ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.
ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളായി പഠനങ്ങൾ നടത്തി വരികയായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ-വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. 2008-ൽ ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ മൃഗീയമായ ആക്രമണം ലോക സമാധാനത്തിന് മേൽ കരിനിഴൽ വീഴ്‌ത്തുന്നതായിരുന്നുവെന്നും നൂറുകണക്കിന് ഭാരതീയരുടെ ജീവൻ അപഹരിച്ചതിന് ഉത്തരവാദിയാണ് ലഷ്കറെന്നും ഇസ്രായേൽ ചൂണ്ടിക്കാട്ടി. മുംബൈ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇസ്രായേൽ അനുശോചനം രേഖപ്പെടുത്തി.
മുംബൈയെ രക്തക്കളമാക്കിയ ദിവസമായിരുന്നു 2008 നവംബർ 26. ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിലേക്കും പ്രസിദ്ധമായ ലിയോപോൾ കഫെയിലേക്കും രണ്ട് ഹോസ്പിറ്റലുകളിലേക്കും തീയറ്ററിലേക്കും തോക്കുധാരികൾ കടന്നു കയറുകയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. ഹാൻഡ് ഗ്രനേഡുകളും മെഷീൻ തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്നുള്ള മൂന്ന് ദിവസത്തോളം ആക്രമണം തുടർന്നു. 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണമായിരുന്നു അത്.