ന്യൂഡൽഹി: ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജി20 രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും.ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വെർച്വൽ ഉച്ചകോടി വിളിച്ചുചേർത്തിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 5.30 നാണ് യോഗം. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ പങ്കെടുക്കും. ഔദ്യോഗിക കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല. അമേരിക്കക്കായി ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനക്കായി പ്രധാനമന്ത്രി ലി ക്യുയാങും പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നവംബറിൽ നേതാക്കളുടെ ഒരു ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജി20 ഉച്ചകോടി വേളയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ യൂണിയനെയും ക്ഷണിതാക്കളായ രാജ്യങ്ങളുടെയും നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടാകും നേതാക്കളുടെ യോഗമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 11 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരെയും വെർച്വൽ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജി20 ൽ പാസാക്കിയ പ്രമേയത്തിന്റെ നടപ്പാക്കൽ സംബന്ധിച്ച ചർച്ചകളാകും യോഗത്തിൽ പ്രധാനമായും നടക്കുക.
കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ ചൈനീസ് പ്രസിഡജന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ നിന്നും വിട്ടുനിന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.