ശബരിമല: ഭക്തരെ വലച്ച് ദേവസ്വം ബോർഡ്. തീർത്ഥാടനത്തിന് മുൻപ് തീർക്കേണ്ട പല ജോലികളും പാതിവഴിയിലായത് ഭക്തരെ വലയ്ക്കുന്നുവെന്നാണ് ആരോപണം. പമ്പയിലെ നടപ്പന്തൽ നിർമ്മാണം പാതി വഴിയിലാണ്. പതിനെട്ടാം പടിയിലെ മേൽക്കൂരയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് ഇതിനിൽ പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
നട തുറക്കുന്നതിന് 20 ദിവസം മുൻപാണ് പമ്പയിലെ നടപ്പന്തൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇടയ്ക്ക് വനം വകുപ്പ് ഇടപെട്ട് ഇത് തടഞ്ഞിരുന്നു. തുടർന്ന് നടതുറക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വീണ്ടും പണി ആരംഭിച്ചത്. സന്നിധാനത്ത് തിരക്കേറുമ്പോൾ പമ്പയിൽ തടയുന്ന തീർത്ഥാടകർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനുള്ള സംവിധാനത്തിന്റെ നിർമ്മാണമാണ് പാതിവഴിയിലായത്. റോഡിന്റെ അറ്റകുറ്റപ്പണികളും തിരക്കിട്ടാണ് ആരംഭിച്ചത്. പാതയിൽ പലയിടത്തും കൃത്യമായി കാടു തെളിച്ചിട്ടില്ല. കനത്ത മഴയ്ക്കിടെയായിരുന്നു സിംഹഭാഗത്തിന്റെയും ടാറിംഗ്. നിർമ്മാണത്തിലെ കോൺക്രീറ്റിന് പകരം പാറപ്പൊടി ഉപയോഗിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.
കേടായ അരവണ നീക്കം ചെയ്യുന്നതിലും ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് വൻ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 6.65 ലക്ഷം ടിൻ അരവണയാണ് നീക്കം ചെയ്യാൻ കഴിയാതെ മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണും ആറ് പ്രസാദവിൽപന കൗണ്ടറിലുമാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. പകരം സംവിധാനം ഒരുക്കാത്തതിനാൽ തിരക്ക് വർദ്ധിക്കാൻ ഇത് കാരണമാകുന്നു. അരവണ നീക്കം ചെയ്യണമെങ്കിൽ 400-ലധികം ട്രാക്ടർ വേണ്ടിവരുമെന്നാണ് ദേവസ്വം മന്ത്രി തന്നെ പറയുന്നത്.
സന്നിധാനത്തെ ദേവസ്വം ജീവനക്കാരും പ്രതിസന്ധിയിലാണ്. ദേവസ്വം മെസിലെ ഭക്ഷണം മോശമാണെന്നും മതിയായ ആഹാരം ലഭിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചപ്പോഴാണ് പുതിയ കരാർ നൽകിയത്. മാലിന്യനീക്കവും ശുചിമുറിയുടെ അറ്റകുറ്റപ്പണികളും പാതിവഴിയിൽ തന്നെയാണ്.